വി ദക്ഷിണാമൂർത്തി

Submitted by mrriyad on Sat, 02/14/2009 - 19:52
V Dakshinamoorthy
Name in English
V Dakshinamoorthy
Date of Birth
Date of Death

 മലയാളത്തിലെ ചതുർ‌മൂർത്തികളിൽ ആദ്യം രംഗത്തെത്തിയ സംഗീതസംവിധായകൻ.ഹിന്ദി-തമിഴ് പാട്ടുകളുടെ ഈണങ്ങൾക്കൊപ്പിച്ച് വാക്കുകൾ എഴുതപ്പെടുന്ന പ്രക്രിയയ്ക്ക് വഴങ്ങേണ്ടി വന്ന കാലമായിരുന്നു അതെങ്കിലും സ്വതന്ത്രമായി ഈണം നൽകുവാൻ ലഭിച്ച സന്ദർഭങ്ങൾ പാഴാക്കിക്കളയാതെ കയ്യിൽ കിട്ടിയ ഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആ ഗാനങ്ങളെ ആഴവും ഗൌരവവും ലാളിത്യവുമുള്ളവയാക്കിയെടുത്തു. ശാസ്ത്രീയസംഗീതം അദ്ദേഹത്തിനു കൈവന്ന കലയാണ്.ശാസ്ത്രീയസംഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് ആ രംഗത്തെ പ്രഥമസ്ഥാനീയനായിരുന്നേനെ ഇദ്ദേഹം.

1919ൽ ആലപ്പുഴയിൽ ഡി വെങ്കിടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും പുത്രനായി ജനിച്ചു. ബാല്യത്തിൽത്തന്നെ അമ്മയിൽ നിന്നും ത്യാഗരാജ കീർത്തനങ്ങൾ ഹൃദിസ്ഥമാക്കി.എസ് എസ് എൽ സി ക്കു ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയിൽ നിന്നും മുറപ്രകാരം സംഗീതം അഭ്യസിച്ചു.പ്രശസ്തഗായകരായ കവിയൂർ രേവമ്മ, പി ലീല, അമ്പിളി, ശ്രീലത, കല്യാണി മേനോൻ, ഈശ്വരി പണിക്കർ എന്നിവർ ശിഷ്യരാണ്. 1950ൽ  കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ‘നല്ല തങ്ക’ യിലൂടെയാണ് സിനിമാരംഗത്തെത്തിയത്.  “ശംഭോ ഞാൻ കാണ്മതെന്താണിദം അടയുകയോ ഓമൽക്കവാടങ്ങളിദം” എന്നാരംഭിയ്ക്കുന്ന വിരുത്തമാണ് സിനിമയ്ക്കു വേണ്ടി ആദ്യം ചിട്ടപ്പെടുത്തിയത്.ആകെ 14 പാട്ടുകൾ ഉണ്ടായിരുന്ന നല്ലതങ്കയിലെ നാലു പാട്ടുകൾ മാത്രമേ ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയുള്ളു. അഭയദേവായിരുന്നു ഗാനരചന.  മറ്റുള്ളവയ്ക്ക് എ. രാമറാവുവാണ് സംഗീതം നൽകിയത്. “അമ്മതൻ പ്രേമസൌഭാഗ്യത്തിടമ്പേ “ (പി ലീല) സോദരബന്ധം (അഗസ്റ്റിൻ ജോസഫ്) പതിയേ ദൈവം ദൈവമേ പതിയേ (പി ലീല) ഇവയൊക്കെ യായിരുന്നു ആ പാട്ടുകൾ. ആദ്യകാലത്ത്  ഹിന്ദി സിനിമാ ഗാനങ്ങളെ അദ്ദേഹം അനുകരിച്ചു എങ്കിലും സ്വന്തം വഴി കണ്ടെത്താൻ താമസമുണ്ടായില്ല. ചന്ദ്രിക, ജീവിതനൌക, നവലോകം, അമ്മ, ആശാദീപം, സ്നേഹസീമ, കിടപ്പാടം എന്നെ സിനിമകളിലെ പാട്ടുകൾ ഒരു പുതിയ വഴി വെട്ടിത്തുറന്നതിന്റെ ലക്ഷണങ്ങൾ ആയിരുന്നു. ജീവിതനൌകയിലെ “ആനത്തലയോളം വെണ്ണ തരാമെടാ” ഒരു നാടൻ പാട്ടിൽ നിന്നും ഉയിർക്കൊണ്ടതായിരുന്നതിനാൽ മലയാളികൾക്ക് അത്യന്തം ഹൃദ്യമായി അനുഭവപ്പെട്ടു. 75 ഓളം സിനിമകൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിന്റെ അവസാന സിനിമ 2014 ൽ ഇറങ്ങിയ വസന്തത്തിന്റെ കനൽവഴികളിൽ ആണ്. അഗസ്റ്റിൻ ജോസഫിനു പാട്ടു ചൊല്ലിക്കൊടുത്ത ദക്ഷിണാമൂർത്തി ഇടനാഴിയിൽ ഒരു കാലൊച്ചയിൽ പേരക്കുട്ടിയ്ക്കു വേണ്ടിയും ഇതാവർത്തിച്ചു. 1990ൽ ഓങ്കാർ ഫിലിംസിന്റെ “ വീണ്ടും ഒരു ഗീതം” എന്ന ചിത്രത്തിനു സംഗീതം നൽകിയെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.  ഇതിലെ ഒരു ഗാനം അദ്ദേഹം എഴുതിയതായിരുന്നു.

ആശാദീപം, കാവ്യമേള, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അതിഥിതാരമായെത്തി ഇദ്ദേഹം. ദേവാലയം എന്ന ചിത്രത്തിലെ ‘നാഗരാദി എണ്ണയുണ്ട്’ എന്ന ഹാസ്യഗാനം സ്വയം ആലപിച്ചതാണ്.  ഉമ്മിണിത്തങ്കയിലെ “ജയജഗദീശഹരേ’ (എസ് ജാനകി) ദക്ഷിണാമൂർത്തി  തന്നെ രചിച്ചതാണ്. 1980ൽ ചോറ്റാനിക്കര അമ്മയെക്കുറിച്ച് ഒരു ഭക്തിഗാനമാലിക സ്വയം എഴുതി സംഗീതം നൽകി എൽ പിറെക്കോർഡ് ആയി പുറത്തിരങ്ങിയിട്ടുണ്ട്. ശിഷ്യ കല്യാണി മേനോനാണ് ആലാപനം. 1992 ൽ തമിഴിൽ ഒരു അയ്യപ്പഭക്തിഗാന കസ്സെറ്റ് ഇറക്കിയിരുന്നു അദ്ദേഹം. എം ജി ശ്രീകുമാറാണ് പാടിയത്.  1968ൽ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ അയ്യപ്പഭക്തിഗാന കസ്സെറ്റും  ദക്ഷിണാമൂർത്തിയുടേതാണ്. കലാനിലയത്തിന്റെ മിക്ക നാടകങ്ങളുടേയും സംഗീതം നിർവ്വഹിച്ച് ഇദ്ദേഹം 15 കൊല്ലം ആ സപര്യ തുടർന്നിട്ടുണ്ട്. വിവിധ ആരാധനമൂർത്തികളെ പ്രകീർത്തിയ്ക്കുന്ന “ആത്മദീപം” എന്നൊരു പുസ്തകത്തിന്റെ രചയിതാവുമാണ് ദക്ഷിണാമൂർത്തി.

പുതുഗായികമാരെ ധാരാളം പരിചയപ്പെടുത്തിയിട്ടുണ്ട് ദക്ഷിണാമൂർത്തി. പി ലീല, കവിയൂർ രേവമ്മ, വസന്തകോകിലം, കല്യാണി മേനോൻ, ശ്രീലത (ഹാസ്യനടി), ഈശ്വരി പണിക്കർ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യകളായിരുന്നു. യേശുദാസ് പാടി ആദ്യം ജനങ്ങൾ കേട്ട പാട്ട്  (വേലുത്തമ്പി ദളവ യിലെ “പുഷ്പാഞ്ജലികൾ..” എന്ന പാട്ട്. 1962 ഫെബ്രുവരി 23 നു റിലീസ് ആയി) ദക്ഷിണാമൂർത്തിയുടേതായിരുന്നു. കാൽ‌പ്പാടുകൾ യേശുദാസിന്റെ ആദ്യ സിനിമ ആയിരുന്നെങ്കിലും വേലുത്തമ്പി ദളവയാണ് ആദ്യം റിലീസ് ആയത്. എല്ലാ പ്രധാന ഗായകരും ദക്ഷിണാമൂർത്തിയുടെ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും മാധുരി അദ്ദേഹത്തിന്റെ ‘കാട്ടിലെപ്പൂമരമാദ്യം തളിർക്കുമ്പോൾ” ( ചിത്രം-മായ) എന്ന ഒരേ ഒരു പാട്ടേ പാടിയിട്ടുള്ളു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്കാണ് കൂടുതൽ സംഗീതം നൽകിയിട്ടുള്ളത്.

1992ൽ സംസ്ഥാന ഫിലിം അവാർഡ് ജൂറിമെമ്പർ ആയിരുന്നിട്ടുണ്ട്.

ബഹുമതികൾ:

സംസ്ഥാന അവാർഡ് 1971 –വിലയ്ക്കു വാ‍ാങ്ങിയ വീണ, മറുനാട്ടിൽ ഒരു മലയാളി, മുത്തശ്ശി.
മദ്രാസ് ഫിലിം ഫാൻസ് അസ്സൊസിയേഷൻ അവാർഡ്- 1968, 1974, 1979.
കേരളാ ഫിലിം ക്രിറ്റിക്സ് അസ്സൊസിയേഷൻ-ചലച്ചിത്ര പ്രതിഭ- 1987
ജെ. സി ഡാനിയൽ അവാർഡ്- 1998
കമുകറ അവാർഡ്- ആദ്യത്തേത്.
കേരള സംഗീത നാടക അക്കാഡമി അവാർഡ്.

92-ആം വയസ്സിലും ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി തന്റെ സാന്നിദ്ധ്യമറിയിച്ച ശ്രീ വി. ദക്ഷിണാമൂർത്തി 94 ആം വയസ്സിൽ 2013 ആഗസ്ത് മാസം 2 ആം തീയതി വൈകിട്ട് 6.30 നു മൈലാപ്പൂർ ഉള്ള സ്വവസതിയിൽ വച്ച് ഈ ലോകത്തോടു വിടപറഞ്ഞു. അടക്കം 3 ആം തീയതി പൊതുസ്മശാനത്തിൽ നടന്നു. ഭാര്യ- കല്യാണി ഒരു മകനും രണ്ട് പെൺ‌മക്കളും.

തോപ്പിൽ ആന്റൊ

Submitted by mrriyad on Sat, 02/14/2009 - 19:48
Name in English
Thoppil Anto

 

അര നൂറ്റാണ്ടിലേറെയായി മലയാള ഗാനരംഗത്തുള്ള തോപ്പിൽ ആന്റോ നാടകഗാനങ്ങളിലൂടെയാണു പ്രശസ്തനായത്.ഏതാനും സിനിമകൾക്കും പാടിയിട്ടുണ്ട് .കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളീൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ചു.ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും  രൂപീകരിച്ചു.

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനാണു തോപ്പിൽ ആന്റോ,. ആന്റി എന്ന പേര് ഗാനമേളകൾക്കായി ത്പോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു.

ആയിരക്കണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ആന്റോയുടെ ഫാ.ഡാമിയൻ , അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു

അക്കാലത്ത് സിനിമാരംഗത്ത്  നില നിൽക്കാൻ ചെന്നൗയിൽ ചെന്ന് താമസിക്കണമായിരുന്നു. അന്ന് അതിനു പറ്റിയ മനസ്സായിരുന്നില്ല.അങ്ങനെ ഗാനമേളകളിലേക്ക് ആന്റൊ മടങ്ങി

ഇപ്പോൾ ഇടപ്പള്ളി ടോളിനു സമീപം നേതാജി റോഡിലാണു താമസിക്കുന്നത്.നാടക സീരൊയൽ രംഗത്ത് പ്രശസ്തയായ തൃശൂർ എത്സിയുടെ സഹോദരി ട്രീസയാണു ഭാര്യ.നാലു മക്കൾ

സ്വർണ്ണലത

Submitted by mrriyad on Sat, 02/14/2009 - 19:45
Name in English
Swarnnalatha


Swarnalatha - Playback Singer

മലയാളിയായ സ്വർണ്ണലത തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാരതിരാജയുടെ 'കറുത്തമ്മ' എന്ന ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ്. തമിഴില്‍ ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് സ്വര്‍ണലതയായിരുന്നു.

1989 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പാലക്കാട് സ്വദേശിനിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലും ചെന്നൈയിലുമായാണ് .ചെറുപ്പത്തിൽത്തന്നെ സംഗീതം അഭ്യസിച്ച സ്വർണ്ണലത കഴിഞ്ഞ 21 വര്‍ഷമായി ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

പ്രശസ്ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥനാണു ചലച്ചിത്രഗാന പിന്നണിഗായികയായി സ്വർണ്ണലതയെ വളർത്തിയെടുത്തത്. കണ്ണൂർ രാജന്റെ സംഗീത സംവിധാനത്തിലാണ് സ്വർണ്ണലത ആദ്യമായി മലയാളത്തിൽ പാടിയത്.

തമിഴിലാണു കൂടുതൽ അവസരങ്ങൾ ലഭിച്ചതെങ്കിലും ഇന്‍ഡിപെന്‍ഡന്‍സ്, ലങ്ക, വര്‍ണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിര്‍ണയം, വണ്‍മാന്‍ഷോ,പുന്നാരം, കർമ്മ,ഏഴരക്കൂട്ടം തുടങ്ങിയ മലയാള സിനിമയിലും പാടിയിട്ടുണ്ട്.

മലയാളിയായിരുന്നെങ്കിലും മലയാളസിനിമാ ഗാനരംഗത്ത് അധികം പാട്ടുകൾ സ്വർണ്ണലതയുടേതായി ഉണ്ടാവുന്നതിനു മുൻപേ തന്നെ ലത ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു.മലയാളത്തില്‍ 'മോഹം' എന്ന ആല്‍ബത്തിലാണ് ഏറ്റവും ഒടുവില്‍ പാടിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ 2010 സെപ്റ്റംബർ ഞായറാഴ്ച ഉച്ചക്ക് 12-നായിരുന്നു അന്ത്യം സംഭവിച്ചത്.

സുരേഷ് ഗോപി

Submitted by mrriyad on Sat, 02/14/2009 - 19:44
Name in English
Suresh Gopi

Suresh Gopi - Malayalam Actor

  1959 ജൂൺ 26ന് കൊല്ലം ജില്ലയിൽ ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി സുരേഷ് ഗോപിനാഥൻ നായർ എന്ന സുരേഷ് ഗോപി ജനിച്ചു. അച്ഛൻ ഗോപിനാഥൻ പിള്ള സിനിമാ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ  കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത "ഓടയിൽ നിന്ന്" എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു.  തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് സുരേഷ്ഗോപി വീണ്ടും സിനിമാഭിനയം ആരംഭിയ്ക്കുന്നത്.

1984-ൽ "നിരപരാധി" എന്ന തമിൾ സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയജീവിതത്തിന് സുരേഷ്ഗോപി തുടക്കമിടുന്നത്. 85-ൽ "വേഷം" എന്ന തമിൾ സിനിമയിലും അദ്ദേഹം അഭിനയിച്ചു.1986-ൽ "ടി പി ബാലഗോപാലൻ എം എ" എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളസിനിമയിലേയ്ക്ക് സുരേഷ്ഗോപിയുടെ പ്രവേശം. ആ വർഷം റിലീസ് ചെയ്ത മോഹൻലാൽ നായകനായ "രാജാവിന്റെ മകൻ" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ്ഗോപി ശ്രദ്ധനേടി. 86-ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ "സായം സന്ധ്യ" എന്ന സിനിമയിൽ  സുരേഷ്ഗോപി ചെയ്ത വില്ലൻ വേഷവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ ഇറങ്ങിയ "ഇരുപതാം നൂറ്റാണ്ട്" എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായി.

  1980-തുകളിൽ ജനുവരി ഒരോർമ്മ,ന്യൂഡൽഹി,ഭൂമിയിലെരാജാക്കന്മാർ,അനുരാഗി,ആലിലക്കുരുവികൾ,മൂന്നാം മുറ,ഒരു വടക്കൻ വീരഗാഥ,1921,ദൗത്യം... എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപനായകനായും മറ്റും അഭിനയിച്ചുകൊണ്ട് അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സജീവമായി. 1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുറ്റങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി 1992-ൽ റിലീസായ "തലസ്ഥാനം" എന്ന സിനിമ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായകപദവിയിലേയ്ക്കുയർന്നത്.  ഷാജികൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏകലവ്യൻ,മാഫിയ,കമ്മീഷണർ എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വൻ വിജയത്തോടെ സുരേഷ്ഗോപി "സൂപ്പർതാര" പദവിയിലേയ്ക്കുയർന്നു. മമ്മൂട്ടി,മോഹൻലാൽ എന്നിവർക്കുശേഷം ആ വിശേഷണം ലഭിയ്ക്കുന്ന താരമായി സുരേഷ്ഗോപി.

  പോലീസ് വേഷങ്ങളിലെ സുരേഷ്ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിനെ പ്രശസ്ഥനാക്കിയതിൽ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തതെങ്കിലും മറ്റു സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ച്ചവെച്ചു. 1998ൽ ജയരാജ് സംവിധാനം ചെയ്ത "കളിയാട്ട"ത്തിലെ “പെരുമലയൻ“ എന്ന കഥാപാത്രത്തിന് അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 250-ഓളം സിനിമകളിൽ സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പ്രോഗാമിന്റെ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

 സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ്ഗോപി ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാവുകയും 2016 ഏപ്രിലിൽ ബി ജെ പി യുടെ രാജ്യ സഭാ എം പിയാവുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരനാണ് സുരേഷ്ഗോപി. ശാരീരിക, സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിയ്ക്കുന്നവർക്ക് കഴിയുന്ന രീതിയിൽ അദ്ദേഹം സഹായ സഹകരണങ്ങൾ ചെയ്തുവരുന്നു.

ചലച്ചിത്രതാരം ആറന്മുള പൊന്നമ്മയുടെ ചെറുമകളും ഗായികയുമായ രാധികയാണ് ഭാര്യ. നാലുമക്കളും ഭാര്യയുമൊപ്പം തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് താമസിക്കുന്നു. മൂത്തമകൻ ഗോകുൽ സുരേഷ് സിനിമാതാരമാണ്.

പ്രൊഫൈൽ ഫോട്ടോ ഇലസ്ട്രേഷൻ നന്ദൻ

സുകുമാരി

Submitted by mrriyad on Sat, 02/14/2009 - 19:44
Name in English
Sukumari
Date of Birth
Date of Death

1940 ഒക്ടോബർ 6 ന് നാഗർകോവിലിൽ മാധവന്‍ നായരുടെയും സത്യഭാമ അമ്മയുടെയും മകളായി ജനനം. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ അടുത്ത ബന്ധുവായിരുന്നു സുകുമാരി. അവരുടെ അമ്മ സരസ്വതിക്കൊപ്പം ചെന്നെയിലാണ് സുകുമാരി വളർന്നത്. ചെറുപ്പത്തിലെ നൃത്ത-സംഗീതവേദികളിൽ സജീവമായിരുന്ന സുകുമാരി ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‍ ആയിരുന്നു. ഏഴാം വയസ് മുതല്‍ തിരുവിതാംകൂര്‍ സഹോദരിമാരുടെ ഡൈന്‍സേഴ്‌സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലും സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. കലാവേദികളിൽ സജീവമയതോടെ തേഡ് ഫോം വരെ മാത്രമേ അവർ പഠിക്കുവാൻ സാധിച്ചുള്ളൂ. പിന്നീട് രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസ്സില്‍, ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ അവരെ  സംവിധായകന്‍ നീലകണ്ഠന്‍ ഗാനരംഗത്തിൽ അഭിനയിപ്പിക്കയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമായിരുന്നു വൈ.ജി പാര്‍ഥസാരഥിയുടെ ചോ രാമസ്വാമി നായകനായ പെറ്റാല്‍ താന്‍ പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയുടെ നാടകങ്ങളിലൂടെയാണ് സുകുമാരി എന്ന നടി വളർന്നത്. ചോരാമസ്വാമിയുടെ ട്രൂപ്പില്‍ 4000 ത്തിലധികം സ്റ്റേജുകളില്‍ അഭിനയിച്ചു. തുഗ്ലക് എന്ന നാടകം മാത്രം 1500 ലധികം സ്റ്റേജുകളിലാണ് കളിച്ചത്. തമിഴിൽ എം ജി ആറിനൊപ്പവും തെലുങ്കിൽ എൻ ടി ആറിനൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചു. തന്റെ 21മത്തെ വയസ്സിലാണ്‘പട്ടിക്കാടക്ക പട്ടണമാ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവർ അവതരിപ്പിച്ചത്.

1956ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പിലൂടെയാണ് സുകുമാരി മലയാളത്തിലെത്തുന്നത്. പിന്നീട് മലയാളമടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ തസ്കരവീരനിലും അഭിനയിച്ചു.   സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാരായ ഈ ചിത്രത്തിൽ വില്ലനായിരുന്ന കൊട്ടാരക്കരയുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. കൊട്ടരക്കരയുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താതെ വന്നപ്പോൾ നൃത്തസംഘത്തിലംഗമായ സുകുമാരിക്ക് ആ അവസരം ലഭിക്കുകയായിരുന്നു. ഇതേ വര്‍ഷം തന്നെ കൂടപ്പിറപ്പിലും അഭിനയിച്ചു. രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ തിരക്കേറിയ നടിയായി സുകുമാരി മാറി. ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് സുകുമാരി കൂടുതലും അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി. അടൂര്‍ ഭാസി, എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവരെല്ലാം സുകുമാരിയുടെ നായകന്മാരായി. അതിൽ അടൂര്‍ ഭാസി മുപ്പതിലേറെ ചിത്രങ്ങളിൽ അവരുടെ ജോഡിയായി അഭിനയിച്ചു.  സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മ വേഷങ്ങളിലും അവര്‍ അഭിനയിച്ചു. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി.  2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം. കരിയറിലുടനീളം വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത സുകുമാരിക്ക് ഏതു വേഷവും നന്നായി ഇണങ്ങിയിരുന്നു. പൊങ്ങച്ചക്കാരിയും തന്റേടിയുമായ സൊസൈറ്റി ലേഡിയായും അമ്മയും അമ്മൂമ്മയും അമ്മായിയമ്മയുമായി എല്ലാ വിധ വേഷങ്ങളിലും അവർ ഒരുപോലെ തിളങ്ങി. ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, സസ്‌നേഹം, പൂച്ചക്കൊരു മൂക്കുത്തി, മിഴികള്‍ സാക്ഷി, ദശരഥം, ബോയിംഗ് ബോയിംഗ്, തലയണമന്ത്രം തുടങ്ങി ചിത്രങ്ങളിൽ അവിസ്മരണീയമായ വേഷങ്ങൾ അവർ ചെയ്തു.

നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതവും സുകുമാരിക്ക് വഴങ്ങിയിരുന്നു.  പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അറിവ് നേടിക്കൊടുത്തു.  കേട്ടു പഠിച്ച സംഗീതമാണെങ്കിലും അവർ ചില ചില കച്ചേരികളും നടത്തിയിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. 2010ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1974 , 79, 83, 85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം അവരെ തേടിയെത്തി. 2003ല്‍ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. 1967, 74, 80, 81 വര്‍ഷങ്ങളില്‍ ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍, 1990 ൽ കലൈ സെല്‍വം, 1991 ൽ കലൈമാമണി, 1971, 74 വർഷങ്ങളിൽ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, 1997 ൽ പ്രചോദനം അവാര്‍ഡ്, കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു.  ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചു. മിക്ക ഭാഷകളിലും അവർ സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തിരുന്നത്. 19ാം വയസില്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത സംവിധായകനായ സംവിധായകന്‍ ഭീംസിങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും അഭിനയിച്ചപ്പോഴുണ്ടായ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു. മകന്‍ ഡോ.സുരേഷ് യുവജനോത്സവം, അമ്മേ നാരായണ തുടങ്ങിയ ശ്രീകുമാരന്‍ തമ്പി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെതുടർന്നു സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുപ്പതു ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ച് 2013 മാർച്ച് 26 ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമായിരുന്നു.

പ്രൊഫൈൽ ചിത്രം വരച്ചത്: നന്ദൻ

ശ്രീനിവാസ്

Submitted by Sandhya on Sat, 02/14/2009 - 19:42
Name in English
Sreenivas
Date of Birth

1959 നവംബർ ഏഴിന്  , തമിഴ്നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ശ്രീനിവാസ് തന്റെ ബാല്യകാലം ചിലവഴിച്ചത് തിരുവനന്തപുരത്താണ്. ശെമ്മാങ്കുടി, എം ഡി രാമനാഥൻ, കിഷോർ കുമർ, ആർ ഡി ബർമ്മൻ തുടങ്ങിയവരുടെ ഗാനങ്ങൾ ചെറുപ്പകാലം മുതൽ കേട്ടുതുടങ്ങിയ ശ്രീനിവാസ് , 10 വർഷത്തോളം കെമിക്കൽ എഞ്ചിനീയറായി ജോലി നോക്കിയതിനു ശേഷം സംഗീതത്തിലേക്ക് തിരിച്ചെത്തി. തമിഴ് , മലയാളം തെലുങ്കു, കന്നട ഭാഷകളിലായി 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീനിവാസ് ഒരു സംഗീതസംവിധായകൻ കൂടിയാണ്. തമിഴിൽ ‘നമ്മവർ’  എന്ന സിനിമയിൽ മഹേഷിന്റെ സംഗീതസംവിധാനത്തിൽ തമിഴിൽ ആദ്യമായി പാടിത്തുടങ്ങിയ ശ്രീനിവാസ്, എ ആർ റഹ്മാന്റെ ‘മിൻസാരക്കനവ്’ എന്ന സിനിയിലും പാടിയെങ്കിലും , ‘ദിൽ സേ’ എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പിൽ ആലപിച്ച ഗാനത്തോടെ പ്രശസ്തിയിലെത്തി.

ഇളയരാജ, ദേവ, എ ആർ റഹ്മാൻ, വിദ്യാസാഗർ എന്നിങ്ങനെ പ്രതിഭാധനരായ പലസംഗീതസംവിധായകരുടെ കീഴിലും പാടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ശ്രീനിവാസ്, ‘ആ നീ റൊമ്പ അഴകായ് ഇറുക്ക’ എന്ന തമിഴ് സിനിമയിലൂടെ സംഗീതസംവിധാനത്തിലെത്തി. ‘പടയപ്പ‘യിലെ “ മിൻസാരപ്പൂവേ“  എന്ന ഗാനത്തിന്  തമിഴ് നാട് ഗവണ്മെന്റിന്റെ ഗായകനുള്ള പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, ‘രാത്രിമഴ‘യിലെ “ബാൻസുരി” എന്ന ഗാനത്തിനു കേരള ഗവണ്മെന്റിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ‘സീതാകല്യാണം’ എന്ന സിനിമയിലെ സംഗീതസംവിധാനത്തിനും അവാർഡ് ലഭിച്ചിട്ടുള്ള ശ്രീനിവാസ്, 2011- ഇൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ദി ട്രെയിനി‘ലും സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ചു.