പഞ്ചവർണ്ണക്കിളിവാലൻ

പഞ്ചവർണ്ണക്കിളിവാലൻ തളിർവെറ്റില തിന്നിട്ടോ

തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ

കള്ളനാകും കാമദേവൻ വില്ലെടുത്തു തൊടുത്തപ്പോൾ

മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നു  (പഞ്ചവർണ്ണക്കിളിവാലൻ ..)

കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താൽ

തണ്ടൊടിഞ്ഞ താമര പോൽ കുഴഞ്ഞല്ലോ

ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ

കാറ്റുവന്നു വലിച്ചപ്പോൾ നാണിച്ചൂ  (പഞ്ചവർണ്ണക്കിളിവാലൻ ..)

ഇന്നുരാത്രിപുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ

ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ  

പുലർകാലപൂങ്കോഴി പാതിരാക്കുയിലായെങ്കിൽ

ഉലകാകെ ഉണരാതെയിരുന്നെങ്കിൽ  (പഞ്ചവർണ്ണക്കിളിവാലൻ ..)