കൊട്ടാരത്തിരുമുറ്റത്തിന്നൊരു

കൊട്ടാരത്തിരുമുറ്റത്തിന്നൊരു
കൊടിമരമുണ്ടല്ലോ ഓ
തെറ്റിപ്പോയ് തെറ്റിപ്പോയ്

ആ കൊടിമരമിന്നൊരു
കൊലമരമാണല്ലോ
കൊടിമരമടിമുടി സ്വർണ്ണം പൂശാൻ
കല്പനയായല്ലോ നമ്മുടെ
ചക്രവർത്തിത്തിരുമനസ്സിൻ
കല്പനയാണല്ലോ

പൊന്നു തരൂ പൊന്നു തരൂ നൃപ
കിങ്കരരെങ്ങും പായുന്നു
നാട്ടാരോടിയൊളിക്കുന്നു പൊൻ
വേട്ടക്കാർ പിന്തുടരുന്നൂ

കാപ്പും കമ്മലും പൊന്നരഞ്ഞാണവും
കൈയ്യോടഴിച്ചവർ വാങ്ങുന്നൂ
ഓ കൈയ്യോടഴിച്ചവർ വാങ്ങുന്നൂ
പാവം പെണ്ണിന്റെ ഇത്തിരിപ്പൊന്നിന്റെ
താലിയും പൊട്ടിച്ചെടുക്കുന്നു
താലീം പൊട്ടിച്ചെടുക്കുന്നു

സ്വർണ്ണം പൂശിയ കൊലമരമേറി
സ്വർഗ്ഗം കാണാൻ പോവാലോ
കൊട്ടാരം കവി പാടുകയായീ
കിട്ടീ പട്ടും പൊൻ വളയും
തങ്കപ്പട്ടും കൈവളയും

കോവിലകത്തിൻ മുറ്റത്തെന്തിനു
കൊലമരം ആരോ ചോദിച്ചൂ
കാറ്റത്തൊരു കൊടി പോലെയതിന്മേൽ
പിറ്റേന്നവനും തൂങ്ങീ

വാളെടുത്തവൻ വാളാൽ ആരോ
വായിൽ വന്നതു പാടീ
വാളിനെ വാഴ്ത്തിപ്പാടിയവർക്കേ
വാലു മുളച്ചത് ചേലായീ