ദൈവമേ കാത്തുകൊള്‍കങ്ങു

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍
തോണി നിന്‍ പദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാവണം

അന്നവസ്ത്രാദി മുട്ടാതെ തന്നു
ഞങ്ങളെ രക്ഷിച്ചു
ധന്യരാക്കുന്ന നീയൊന്നു തന്നെ
ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള
സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും
മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കുകില്‍ നീ
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ ജയിക്കുക

ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
ആഴമേറും നിന്മഹസ്സാമാഴിയില്‍
ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം